Follow us on  

സൈബര്‍പാര്‍ക്ക് സിഇഒയുടെ റിപ്പോര്‍ട്ട്

ടെക്നോപാര്‍ക്കിന്‍റേയും ഇന്‍ഫോപാര്‍ക്കിന്‍റേയും വിജയത്തെ തുടര്‍ന്ന് സൈബര്‍പാര്‍ക്കിന് തുടക്കം കുറിക്കല്‍ സുപ്രധാനമായിരുന്നു. വടക്കന്‍ കേരളത്തില്‍ ഐടി/ഐടി അധിഷ്ഠിത മേഖലകളുടെ വികസനം ലക്ഷ്യമിട്ട് മലബാറിലെ ഐടി കേന്ദ്രമായി ഇത് ചുവടുറപ്പിക്കും. മലബാറിന്‍റെ വാണിജ്യകേന്ദ്രമായ കോഴിക്കോട് പ്രവര്‍ത്തിക്കുന്നതില്‍ പ്രത്യേകനേട്ടമുണ്ട്. മലബാറിലെ വിവിധ പ്രദേശങ്ങളില്‍ വേരൂന്നിയിരിക്കുന്ന ഐടി/ഐടി അധിഷ്ഠിത സ്ഥാപനങ്ങളെ സൈബര്‍പാര്‍ക്കില്‍ ഒരു കുടക്കീഴില്‍ അണിനിരത്തുന്നതിനും ചെറുകിട, ഇടത്തരം കമ്പനികളേയും ആഗോള സ്ഥാപനങ്ങളേയും ആകര്‍ഷിക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്.

വരും വര്‍ഷങ്ങളിലും മികച്ച ഐടി കേന്ദ്രമായി സൈബര്‍പാര്‍ക്ക് സേവനമനുഷ്ഠിക്കും. മറ്റു പാര്‍ക്കുകളെപ്പോലെ മുഴുവന്‍ സമയവും സുരക്ഷ ഉറപ്പാക്കിക്കൊണ്ട് സ്വാഭാവിക അന്തരീക്ഷം നിലനിര്‍ത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കും. ഐടി/ഐടി അധിഷ്ഠിത മേഖലകളില്‍ വരും വര്‍ഷങ്ങളില്‍ സൈബര്‍പാര്‍ക്ക് വ്യക്തിമുദ്ര പതിപ്പിക്കുകയും മൊബൈല്‍ ആപ്ലിക്കേഷന്‍, സൈബര്‍സുരക്ഷ മേഖലകളിലെ നൂതന കണ്ടുപിടുത്തങ്ങള്‍ക്കും വികസിച്ചുവരുന്ന സാങ്കേതികവിദ്യകള്‍ക്കുള്ള മികവിന്‍റെ കേന്ദ്രമായി പ്രവര്‍ത്തിക്കുകയും ചെയ്യും. മലബാര്‍ പ്രദേശത്തെ സംരംഭകത്വ വികസനത്തിന് കരുത്തേകാന്‍ ഇന്‍റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയെ പോലുള്ള പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിക്കുന്നതിനും ആലോചനയുണ്ട്.

സൈബര്‍പാര്‍ക്കിന്‍റെ സാമ്പത്തിക നിലവാരം ചുരുക്കത്തില്‍:

വരുമാനം 98 ലക്ഷമായി കുറയുകയും ചെലവ് ഒന്നരക്കോടിയായി വര്‍ദ്ധിക്കുകയും ചെയ്തു. ധനപരമായ ചെലവുകള്‍ക്കും ബാങ്ക് ലോണ്‍പലിശയ്ക്കും ശേഷമുള്ള ആകെ ധനക്കമ്മി 84 ലക്ഷം. മൂല്യത്തകര്‍ച്ച 55 ലക്ഷം. വരുമാനം കഴിഞ്ഞുള്ള അധിക ചെലവ് 1.4 കോടിരൂപ.

( (ഉണ്ടായിരുന്ന ഫണ്ട് പുതിയ ഐടി കെട്ടിട നിര്‍മ്മാണത്തിന് വിനിയോഗിച്ചു. വിശദാംശങ്ങള്‍ക്ക് ഫിനാന്‍ഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് അറ്റാച്ച് ചെയ്തിട്ടുണ്ട്.) )

കെഎസ്ഐടിഐഎല്ലിന്‍റെ 45 ഏക്കര്‍ ക്യാംപസിലെ മൂന്നു ലക്ഷം ചതുരശ്രയടിയിലുള്ള ആദ്യ ഐടി കെട്ടിടത്തിന്‍റെ പൂര്‍ത്തികരണത്തിനാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നത്. വൈദ്യുതി, ജലം, ഇന്‍റര്‍നെറ്റ് എന്നീ സൗകര്യങ്ങളോടെയാണ് സെസ്സ്, ഗാര്‍ഹിക മേഖലകള്‍ ഇടകലര്‍ത്തി നിര്‍മ്മിക്കുക.

സര്‍ക്കാരിന്‍റെ എല്ലാ പിന്‍തുണയ്ക്കും നന്ദി അറിയിക്കുന്നതിനോടൊപ്പം ടീമിന് വരും വര്‍ഷങ്ങളില്‍ എല്ലാ നന്മകളും നേരുകയും ചെയ്യുന്നു.